ചെന്നൈ: വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ബിജെപിയെ പരിഹസിച്ച് എംപി തിരുച്ചി ശിവ. ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ടിന്റെ അന്ത്യത്തിന് കാരണമായ വാട്ടർലൂ യുദ്ധത്തെ അനുസ്മരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. "നെപ്പോളിയന് വാട്ടർലൂ എങ്ങനെയോ, അതുപോലെയായിരിക്കും ബിജെപിക്ക് തമിഴ്നാട്," എന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ രാഷ്ട്രീയ പോരാട്ടം പ്രത്യയശാസ്ത്രപരമാണ്. ബിജെപി നയിക്കുന്ന എൻഡിഎയുടെ 'ഏകപക്ഷീയമായ' നയങ്ങളും ദ്രാവിഡ രാഷ്ട്രീയത്തിന്റെ 'ബഹുസ്വരതയും' തമ്മിലാണ് പോരാട്ടമെന്ന് അദ്ദേഹം ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കാനാണ് ഡിഎംകെ ശ്രമിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഭിന്നതകളിൽ ഏകത്വം കണ്ടെത്താനാണ് ഡിഎംകെ ആഗ്രഹിക്കുന്നതെന്നും എന്നാൽ ബിജെപി എല്ലാം ഏകീകൃതമാക്കാൻ നിർബന്ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ രണ്ട് സ്ഥാനാർത്ഥികളിലൊരാളായി തിരുച്ചി ശിവയെയും മറ്റൊരാളായി പ്രൊഫസർ ജെ. കോൺസ്റ്റന്റൈൻ രവീന്ദ്രനെയും പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.